ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം മുഹമ്മദ് റാഫിയെപ്പോലെ തോന്നും. എന്നാല്‍ കളിശൈലി റാഫിയില്‍ നിന്നും തികച്ചും വ്യത്യസ്തവും. എ.എഫ്.സി കപ്പിലെ താരമായ ഇറാഖ് എയര്‍ഫോഴ്‌സ് ക്ലബ്ബിന്റെ സ്‌ട്രൈക്കര്‍ ഹമ്മാദി അഹ്മദിനെ ഇങ്ങനെ വിശേഷിപ്പിക്കാം.
ഇറാഖ് ദേശീയ ടീമിന്റെ സ്‌ട്രൈക്കറായ ഇരുപത്തിയേഴുകാരനായ ഹമ്മാദിയാണ് എയര്‍ഫോഴസ് ക്ലബ്ബിന് എ.എഫ്.സി കപ്പ് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമായത്. പലപ്പോഴും അംജദ് റാദിയും ഹമ്മാദിയും ചേര്‍ന്നൊരുക്കിയ നീക്കങ്ങള്‍ എയര്‍ഫോഴ്‌സ് ക്ലബ്ബിന് വിജയം നേടിക്കൊടുത്തു. 11 മത്സരങ്ങളില്‍ നിന്നായി 16 ഗോളുകളാണ് ഹമ്മാദി എതിര്‍ വലയിലെത്തിച്ചത്. ഫൈനലില്‍ ബെംഗളൂരു എഫ്.സിക്കെതിരെ നേടിയ വിജയഗോളും ഇതിൽ ഉള്‍പ്പെടുന്നു.
ഇറാഖിലെ സമറയില്‍ ജനിച്ച ഹമ്മാദി 2005ല്‍ സമറ എഫ്.സിയിലൂടെയാണ് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിക്കുന്നത്. അഞ്ചു വര്‍ഷം സമറയ്ക്ക് വേണ്ടി കളിച്ച ഹമ്മാദി പിന്നീട് എയര്‍ഫോഴ്‌സ് ക്ലബ്ബിലേക്ക് മാറുകയായിരുന്നു. ആറു വര്‍ഷമായി എയര്‍ഫോഴ്‌സില്‍ കളി തുടരുന്ന താരം ഇതുവരെ ഫാല്‍ക്കണ്‍സിനായി 77 ഗോളുകളാണ് നേടിയത്.
ടോപ്പ് സ്കോറർക്കുള്ള പുരസ്കാരവുമായി ഹമ്മാദി
2012ലാണ് ഹമ്മാദി ദേശീയ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. ദേശീയ ടീമിനായി 35 മത്സരങ്ങളില്‍ നിന്ന് ആറു ഗോളുകള്‍ നേടി. 2011-12, 2015-16 വര്‍ഷങ്ങളില്‍ ഇറാഖി പ്രീമിയര്‍ ലീഗിലെ ടോപ്പ് സ്‌കോററായിരുന്നു ഹമ്മാദി.
2012 അറബ് നേഷന്‍സ് കപ്പില്‍ വെങ്കല മെഡല്‍, 2013 ഗള്‍ഫ് കപ്പില്‍ രണ്ടാം സ്ഥാനം, വേള്‍ഡ് മെന്‍സ് മിലിട്ടറി കപ്പ്.. ദേശീയ ടീമിനൊപ്പം ഹമ്മാദി സ്വന്തമാക്കിയ നേട്ടങ്ങളാണിത്. എയര്‍ഫോഴ്‌സ് ക്ലബ്ബ് ഇറാഖ് എഫ്.എ കപ്പ് നേടിയപ്പോഴും ഹമ്മാദി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
എ.എഫ്.സി കപ്പിൽ ഹമ്മാദിയുടെ ഗോൾ
ഗോൾ
No comments:
Post a Comment