Monday, 7 November 2016

കൊച്ചിയില്‍ 18 കാരി പ്രസവിച്ചു; 12 കാരനാണ് ഉത്തരവാദിയെന്ന് പെണ്‍കുട്ടി; പൊലീസ് കേസെടുത്തു



കൊച്ചി: നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പതിനെട്ടു വയസ്സുള്ള പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന 12 വയസ്സുകാരനെതിരെ കളമശേരി പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിന് സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഡിഎന്‍എ പരിശോധന നടത്തി സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താനാണ് പൊലീസിന്റെ നീക്കം. അതേസമയം, നവജാതശിശുവിനെ വളര്‍ത്താനാവില്ലെന്നു വ്യക്തമാക്കി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറി.

18 വയസ്സു തികയാന്‍ രണ്ടു മാസം ബാക്കിനില്‍ക്കെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഇതേത്തുടര്‍ന്ന് ബാലാവകാശ നിയമത്തിലെ 70 ആം വകുപ്പു പ്രകാരമാണ് 12 വയസ്സുകാരനെതിരെ കേസെടുത്തത്. അതേസമയം, ആശുപത്രിയില്‍ ചികിത്സ തേടിയെത്തുമ്പോള്‍ പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

12 വയസ്സുകാരനാണ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതെന്നു ബന്ധുക്കള്‍ അറിയിച്ചയുടന്‍ ചൈല്‍ഡ് ലൈനില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ നവംബര്‍ നാലിന് പെണ്‍കുട്ടി ഡിസ്ചാര്‍ജായ ഉടനെ ഇതുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം ചൈല്‍ഡ് ലൈന് കൈമാറിയിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

നവംബര്‍ രണ്ടിന് രാവിലെയാണ് പ്രോട്ടോക്കോള്‍ പ്രകാരം ആശുപത്രി അധികൃതര്‍ സംഭവം ചൈല്‍ഡ് ലൈനില്‍ അറിയിച്ചതെന്ന് കൊച്ചിയിലെ ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാ.ടോമി എസ്ഡിബി വ്യക്തമാക്കി. സംഭവം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ തൃക്കാക്കര എസിപിയെ അറിയിക്കുകയും ചെയ്തു.

പൊലീസില്‍ വിവരമറിയിക്കുന്നതിന്റെ തൊട്ടുതലേന്നാണ് പെണ്‍കുട്ടി ആശുപത്രിയില്‍ പ്രസവിച്ചതെന്ന് കളമശേരി സിഐ ജയകൃഷ്ണന്‍ വ്യക്തമാക്കി. പോക്‌സോ നിയമത്തിലെ സെക്ഷന്‍ 18 പ്രകാരം സംഭവം എത്രയും പെട്ടെന്നുതന്നെ ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയതിനാണ് ആശുപത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.


No comments:

Post a Comment