Thursday, 24 November 2016

ഇസ്രയേലില്‍ തീക്കാറ്റ് - പതിനായിരങ്ങള്‍ പലായനം ചെയ്തു

മൂന്നു ദിവസമായി തുടരുന്ന കാട്ടു തീ ജനവാസ മേഖലയിലേക്ക് പടര്‍ന്നതും മുലം ഇസ്രയേലിലെ ഹൈഫ നഗരത്തില്‍ നിന്നും പതിനായിരങ്ങള്‍ പാലായനം ചെയ്തു. ഇതുവരെ അനുഭവപ്പെടാത്ത തീക്കാറ്റാണ് ആഞ്ഞു വീശുന്നത്. മൂന്നു ലക്ഷം ജനസംഖ്യ.യുള്ള നഗരത്തില്‍ താമസം ദുസ്സഹമായിരിക്കുകയാണ്.

നിരവധി വീടുകളും കാറുകളും കത്തിനശിച്ചു, ടെല്‍ അവീവ്, ജെറുസലേം എന്നിവടങ്ങളിലേക്കുള്ള ഹൈവേകള്‍ ഇതിനെ തുടര്‍ന്ന് അടച്ചു. വെസ്റ്റ് ബാങ്കിലും തീ നാശം വിതച്ചിട്ടുണ്ട്. പലസ്തീന്‍ സിവില്‍ ഡിഫന്‍സ് തീ പടരാതിരിക്കാനുള്ള പ്രയത്‌നത്തിലാണ്.

തൊട്ടടുത്ത പ്രദേശങ്ങളായ ജെറുസലേം, വെസ്റ്റ് ബാങ്ക് എന്നിവടങ്ങളിലേക്കും തീക്കാറ്റ് പടരുമെന്ന ആശങ്കകള്‍ ഉണ്ട്. സൈപ്രസ്, റഷ്യ, ഇറ്റലി, ക്രൊയേഷ്യ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ തീ കെടുത്തുന്ന വിമാനങ്ങളുടെ സേവനം ഇസ്രയേല്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതേസമയം, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത് ബോധപൂര്‍വം ആരോ തീവെച്ചതാണെന്നാണ്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് നാല് പാലസ്തീനികളെ ഇസ്രയേല്‍ പോലീസ് അറസ്റ്റു ചെയ്തു. ഇസ്രേയല്‍ ഓണ്‍ ഫയര്‍ എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും വീഡിയോകളും വൈറലായിട്ടുണ്ട്. 2010 ല്‍ ഹൈഫയ്ക്ക് സമീപം മൗണ്ട് കാര്‍മലില്‍ സമാനമായ തീപിടിത്തത്തില്‍ 42 പേര്‍ മരിച്ചിരുന്നു.

ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, കാട്ടുതീയുടെ പുകശ്വസിച്ച് അവശ നിലയിലായ 35 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.


No comments:

Post a Comment