Tuesday, 8 November 2016

ആദ്യ ജയം ഹിലരിക്ക് : ആകെ ഫലങ്ങളിൽ ട്രംപിന് മുൻതൂക്കം



വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ വിജയം ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ളിന്റൺ നേടി. കനേഡിയന്‍ അതിര്‍ത്തിക്കടുത്ത ന്യൂ ഹാംഷയറിലെ ചെറിയ പട്ടണമായ ഡിക്‌സ് വില്‍നോച്ചിൽ പതിവു പോലെ അര്‍ദ്ധരാത്രി വോട്ടിംഗിലൂടെ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവിട്ടതോടെയാണ് ആദ്യഫലം പുറത്തായത്. ഇവിടെയുള്ള ആകെയുള്ള എട്ടു വോട്ടുകളില്‍ നാലു വോട്ട് ഹില്ലരി ക്ലിന്റനും രണ്ടു വോട്ട് ഡോണാള്‍ഡ് ട്രംപിനും ഒരു വോട്ട് ഗ്രേ ജോണ്‍സനും ലഭിച്ചു. ഒരു വോട്ട് റൈറ്റ് ഇൻ വോട്ട് ആയിരുന്നു. 2012ൽ ഒബാമയ്‌ക്കെതിരെ മത്സരിച്ച മിറ്റ് റോംനിക്കായിരുന്നു ഈ വോട്ട് ലഭിച്ചത്.

അര നൂറ്റാണ്ടോളമായി ഈ ചെറു ഗ്രാമം അര്‍ദ്ധ രാത്രി വോട്ട് ചെയ്ത് അമേരിക്കയുടെ ആദ്യ ഫലം പുറത്തു വിടാറുണ്ട്.

അതേസമയം ആകെ പുറത്തു വന്ന ഫലങ്ങളില്‍ ഡോണാള്‍ഡ് ട്രംപിനാണ് മുന്‍തൂക്കം. ഡിക്‌സ് വില്‍നോച്ചിന് അടുത്തുള്ള പ്രദേശമായ മില്‍സ് ഫീല്‍ഡിലേയും വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഡോണാള്‍ഡ് ട്രംപിന് പതിനാറ് വോട്ടുകള്‍ ലഭിച്ചു. ഹിലരിയ്ക്ക് നാലു വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഒരു റൈറ്റ് ഇൻ വോട്ട് ബേണി സാന്റേഴ്‌സിനും ലഭിച്ചു.

ഹാര്‍ട്ട് ലൊക്കേഷനില്‍ ക്ലിന്റന് പതിനേഴു വോട്ട് ലഭിച്ചപ്പോള്‍ ട്രംപിന് പതിമൂന്ന് വോട്ടുകളാണ് കിട്ടിയത്. രണ്ടു എഴുത്ത് വോട്ടുകള്‍ ബേണി സാന്റേഴ്‌സിനും മൂന്നു വോട്ടുകള്‍ ഗ്രേ ജോണ്‍സനും ലഭിച്ചു.

അര്‍ദ്ധരാത്രി പോളിങ്ങ് അവസാനിച്ചപ്പോള്‍ ഡോണാള്‍ഡ് ട്രംപിന് മുപ്പത്തിരണ്ടും ഹില്ലരിക്ക് ഇരുപത്തിയഞ്ചും വോട്ടുകളാണുള്ളത്.

No comments:

Post a Comment