Thursday, 27 October 2016

തീ തൂപ്പുന്ന നാവിനൊടുവില്‍ പൂട്ട് ,ശശികലയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പില്‍ കേസെടുത്തു;അഞ്ച് വ൪ഷം വരെ തടവ് ശിക്ഷ ലഭിക്കാ൯ സാധ്യത!

കൊച്ചി: സ്ഥിരമായി വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരമാണ് ഹോസ്ദുര്‍ഗ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി പരാതി ഹോസ്ദുര്‍ഗ് പൊലീസിന് കൈമാറുകയായിരുന്നു. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് 1091/2016 എന്ന നമ്പറില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.ശശികലയുടെ വിദ്വേഷ പ്രസംഗത്തിന്‍റെ യുട്യൂബ് ലിങ്കുകള്‍ സഹിതമാണ് സി ഷുക്കൂര്‍ പരാതി നല്‍കിയത്.

സമൂഹത്തിന്‍റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ വാക്കുകൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ഇടപെട്ടു എന്ന കുറ്റമാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ്. അഞ്ച് വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.  മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ തുടര്‍ച്ചയായി പൊതുവേദികളില്‍ പ്രസംഗം നടത്തിയെന്നും കാണിച്ചാണ് കാസര്‍കോട് പബ്ലിക് പ്രോസിക്യൂട്ടര്‍ സി ഷുക്കൂര്‍ ശശികലയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത് ്തുടര്‍ന്ന് ഹോസ്ദൂര്‍ഗ് പൊലീസ് കേസെടുക്കുകയായിരുന്നു.

മതവിഭാഗങ്ങളെ അടച്ചാക്ഷേപിക്കുകയും മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും വെറുപ്പും ശത്രുതാ മനോഭാവവും ഉണ്ടാക്കുന്നതാണ് പ്രസംഗങ്ങള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പ്രഭാഷണം നടത്തുന്ന ശശികലയുടെ നിരവധി പ്രസംഗങ്ങളുടെ വീഡിയോ പ്രസംഗങ്ങളുടെ യുട്യൂബ് ലിങ്കുകളും സിഡികളും അടക്കം പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

സാധാരണക്കാരായ ഹൈന്ദവ വിശ്വാസികളെ പ്രകോപിപ്പിക്കുയും ശത്രുതാമനോഭാവം വളര്‍ത്തി പരസ്പരം അകറ്റുകയെന്ന ഉദ്ദേശ്യത്തോടെയുമാണ് ഈ പ്രസംഗങ്ങളെന്നും പരാതിയില്‍ കുറ്റപ്പെടുത്തിയിരുന്നു. ഓരോ പ്രസംഗങ്ങളുടേയും വരികളും വരികള്‍ക്കിടയിലെ അര്‍ത്ഥങ്ങളും സൗഹാര്‍ദത്തോടെ ഒത്തൊരുമിച്ച് ജീവിക്കുന്ന കേരളീയ മനസുകളെ പരസ്പരം അകറ്റുന്നതിനും ശത്രുക്കളാക്കുവാനും ഉദ്ദേശിച്ചിട്ടുള്ളതാണെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഇത്തരം പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുന്നത് മതേതര ജനാധിപത്യ സമൂഹത്തിന് ഗുണകരമല്ലെന്നും, നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഇവരുടെ പ്രസംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. കാഞ്ഞങ്ങാട്ടുവെച്ചാണ് ശശികയുടെ പ്രസംഗങ്ങള്‍ കേട്ടതും ഡൗണ്‍ലോഡ് ചെയ്തതെന്നും ഇക്കാര്യത്തില്‍ നിയമ നടപടികള്‍ സ്വീകരിച്ച് ഭാവിയില്‍ ഇത്തരം പ്രസംഗങ്ങള്‍ നടത്തുവാന്‍ സാഹചര്യങ്ങള്‍ നല്‍കരുതെന്നുമാണ് പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.

ശശികല, ആറ്റിങ്ങല്‍ കടലിനെ സംബന്ധിച്ച് നടത്തിയ പ്രസംഗവും, ഓണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളുമെല്ലാം വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. നേരത്തെ കെ.എം ഷാജി എം.എല്‍.എ അടക്കമുള്ളവര്‍ ശശികലയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.ശശികലയ്‌ക്കെതിരെ കേസെടുക്കാന്‍ താമസമെന്തെന്ന് സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ നിരവധി ചോദ്യം ഉയര്‍ന്നിരുന്നു

No comments:

Post a Comment