Saturday, 29 October 2016

ഭാര്യയുമായി ഫേസ്ബുക്ക് ചാറ്റ് ചെയ്ത യുവാവിന്റെ കാലും കൈയും ഭര്‍ത്താവും സംഘവും തല്ലിയൊടിച്ചു


മലപ്പുറം: ഭാര്യയുമായി ഫേസ്ബുക്കില്‍ ചാറ്റ് ചെയ്ത യുവാവിന്റെ കാലും കൈയും ഭര്‍ത്താവും സംഘവും തല്ലിയൊടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ആലിക്കല്‍ ആസിഫ് (23), വലമ്പൂര്‍ ആലങ്ങാടന്‍ മുഹമ്മദ് മുഹ്‌സിന്‍ (22), തിരൂര്‍ക്കാട് അമ്പലക്കുത്ത് ഫാജിസ് മുഹമ്മദ് (24) എന്നിവരെയാണ് ഡിവൈ.എസ്.പി. എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം. ഒന്നാംപ്രതിയായ ആസിഫ്, ഭാര്യയുമായി ചാറ്റ് ചെയ്‌തെന്ന് ആരോപിച്ച് സുഹൃത്ത് കൂടിയായ തിരൂര്‍ക്കാട് സ്വദേശി സബീലിനെയാണ് മര്‍ദിച്ചത്. സംഭവദിവസം രാത്രി ഒന്‍പതോടെ പ്രതികള്‍ സബീലിനെ കാറില്‍ കയറ്റി പരിയാപുരം പള്ളിയ്ക്കുസമീപത്തെ വെട്ടുകല്ല് ക്വാറിയില്‍ കൊണ്ടുപോയി ഇരുമ്പുവടികൊണ്ട് കാലുകളുടെ മുട്ടിനുതാഴെയും ഇടതുകൈയിലും മര്‍ദിക്കുകയായിരുന്നു.

തുടര്‍ന്ന് സബീലിനെ പ്രതികള്‍ ചേര്‍ന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ടെറസില്‍നിന്ന് വീണതാണെന്നുപറഞ്ഞാണ് സബീലിനെ സംഘം ആശുപത്രിയില്‍ എത്തിച്ചത്. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ സബീല്‍ വിവരം ആരോടും പറഞ്ഞില്ല. എന്നാല്‍ സബീലിന്റെ മൊഴിയില്‍ സംശയംതോന്നിയ വീട്ടുകാര്‍ കൂടുതല്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

No comments:

Post a Comment