Friday, 30 September 2016

ജനമഹാസമ്മേളനത്തിന് കോഴിക്കോട് ഒരുങ്ങി

       കോഴിക്കോട്: ഒക്ടോബര്‍ 1ന് കടപ്പുറത്ത് നടക്കുന്ന പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തിനു കോഴിക്കോട് ഒരുങ്ങി. നഗരവും പരിസരവും സമ്മേളനത്തിന്റെ വരവറിയിച്ച് കൊടിതോരണങ്ങളും ബോര്‍ഡുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.


നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന കാംപയിനിന്റെ സംസ്ഥാനതല സമാപനത്തോടനുബന്ധിച്ചാണു കോഴിക്കോട്ട്  സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

സപ്തംബര്‍ 1ന് കന്യാകുമാരിയില്‍ തുടക്കംകുറിച്ച കാംപയിന്‍ ഒക്ടോബര്‍ 3ന് ഡല്‍ഹിയില്‍ നടക്കുന്ന സമ്മേളനത്തോടെയാണു സമാപിക്കുക. ചെയര്‍മാന്‍ കെ എം ഷെരീഫാണ് ദേശീയ കാംപയിനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കൂടംകുളം സമരനായകന്‍ എസ് പി ഉദയകുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം സപ്തംബര്‍ 5ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസറാണ് നിര്‍വഹിച്ചത്. ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ അച്ഛന്‍ ഗോപിനാഥ പിള്ള, മുന്‍ മന്ത്രി നീലലോഹിതദാസ് നാടാര്‍, ദലിത് ചിന്തകന്‍ എ എസ് അജിത് കുമാര്‍, ലത്തീന്‍ കത്തോലിക്ക ഐക്യവേദി നേതാവ് അഡ്വ. ജെയിംസ് ഫെര്‍ണാണ്ടസ്, സാമൂഹികപ്രവര്‍ത്തകന്‍ ആര്‍ അജയന്‍, റെനി ഐലിന്‍, അര്‍ഷദ് മൗലവി അല്‍ഖാസിമി (ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്), പാച്ചല്ലൂര്‍ അബ്ദുസ്സലാം മൗലവി (ഖത്തീബ് ആന്റ് ഖാസി ഫോറം), പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍  തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
തുടര്‍ന്ന് ഫാഷിസത്തിന്റെ ഭീകരതയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ പരിപാടികള്‍ സംഘടന സംഘടിപ്പിച്ചു. ടേബിള്‍ ടോക്കുകള്‍, കുടുംബസംഗമങ്ങള്‍, ജനസമ്പര്‍ക്ക- ജന ജാഗ്രതാ സദസ്സുകള്‍, ഗൃഹസന്ദര്‍ശനങ്ങള്‍, വാഹനജാഥകള്‍, പൊതുയോഗങ്ങള്‍, തെരുവുനാടകങ്ങള്‍, ലഘുലേഖകള്‍ തുടങ്ങിയവയിലൂടെ ലക്ഷക്കണക്കിന് ആളുകളിലേക്ക് ഫാഷിസ്റ്റ് വിരുദ്ധ സന്ദേശം കൈമാറുന്നതിനു പരിപാടികള്‍ക്കായി.
ജനകീയ പ്രതിരോധമാണ് ഫാഷിസത്തിനുള്ള മറുപടിയെന്ന പോപുലര്‍ ഫ്രണ്ട് സന്ദേശം ജനങ്ങള്‍ ഏറ്റെടുത്തു എന്നതിനു തെളിവാണു സംഘടനയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ച വന്‍ ജനപിന്തുണയെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.

ഒക്ടോബര്‍ 1ന് വൈകീട്ട് 3.30ന് അരയിടത്തുപാലത്തിനു സമീപംവച്ചാണ് വോളന്റിയര്‍ മാര്‍ച്ചും റാലിയും ആരംഭിക്കുക. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ജനലക്ഷങ്ങള്‍ അണിനിരക്കുമെന്നും ഇതു ഫാഷിസത്തിനെതിരായ പ്രതിരോധത്തില്‍ പുതിയ ചരിത്രം തീര്‍ക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

(Visited 59 times, 59 visits today)

No comments:

Post a Comment