Tuesday, 20 September 2016

മക്കയിലെ ബലിമാംസത്തിന്റെ 67 ശതമാനവും വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമെന്ന് ഐ.ഡി.ബി


മക്ക:ഹജ്ജ് കര്‍മ്മങ്ങളുടെ പൂര്‍ത്തീകരണത്തിന്റെയും ഉദ്ഹിയ്യത്തിന്റെയും ഭാഗമായി മക്കയിലും പുണ്യസ്ഥലങ്ങളിലും ബലി നല്‍കപ്പെട്ട മൃഗങ്ങളുടെ മാംസങ്ങളുടെ മൂന്നില്‍ രണ്ടു ഭാഗവും വിവിധ ഇസ്‌ലാമിക രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുമെന്ന് ബലിദാന പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് (ഐ.ഡി.ബി) വ്യക്തമാക്കി. ശേഷിക്കുന്ന ഒരു ഭാഗം മാത്രമേ രാജ്യത്തിനകത്തു വിതരണം ചെയ്യുകയുള്ളൂ. പെരുന്നാളിന്റെ പിറ്റേന് മുതല്‍ തന്നെ ബലിമാംസ വിതരണം മക്കയില്‍ ആരംഭിച്ചതായും ഐ.ഡി.ബി പ്രതിനിധികള്‍ വ്യക്തമാക്കി.

പെരുന്നാള്‍ കഴിഞ്ഞുള്ള അടുത്ത മൂന്നു ദിവങ്ങളിലായി 7,12,000 ബലിമൃഗങ്ങളെയാണ് മക്കയില്‍ ബലി നല്‍കിയതെന്നാണ് കണക്കുകള്‍. ഐ.ഡി.ബി സജ്ജീകരിച്ച പ്രേത്യേക ഓണ്‍ലൈന്‍ സൈറ്റ് മുഖേന വിവിധ ആവശ്യങ്ങള്‍ക്കുള്ള ബലി കൂപ്പണുകള്‍ ലഭ്യമാക്കിയിരുന്നു. ഇങ്ങനെ സ്വീകരിക്കുന്ന ഓര്‍ഡറുകള്‍ പ്രകാരം അറുക്കപ്പെടുന്ന ബലിമൃഗങ്ങളുടെ മാംസങ്ങളാണ് കയറ്റി അയക്കുന്നത്. ഇങ്ങനെ അറുക്കപ്പെട്ട ബലി മൃഗങ്ങളുടെ മാംസം സ്വദേശത്തേക്കും വിദേശത്തേക്കും മുഹറം മുതല്‍ കയറ്റി അയക്കാനാണ് പദ്ധതി. നിലവില്‍ മക്കയിലുള്ള തീര്‍ഥാടകര്‍ക്ക് അതാതു ഹജ്ജ് മിഷനുകളുടെ അഭ്യര്‍ഥന പ്രകാരം മാംസം വിതരണം ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും അനുമതി ലഭിക്കുന്ന മുറക്ക് അതാത് സ്ഥലങ്ങളിലെ സന്നദ്ധ സംഘടനകളുടെയും നയതന്ത്ര കാര്യാലയ പ്രതിനിധി മുഖേനയുമാണ് ബലി മാംസം അവിടങ്ങളിലേക്ക് എത്തിക്കുക.

മക്ക ഗവര്‍ണറേറ്റിന്റെ മേല്‍നോട്ടത്തില്‍ സുരക്ഷാ വിഭാഗത്തിന്റെയും മുജാഹിദീന്‍ സേനയുടെയും സഹകരണത്തോടെയാണ് മാംസവിതരണം നടക്കുന്നത്. ഐ.ഡി.ബി, ദാറുല്‍ ഹദീസ് എന്നിവയിലെ പ്രതിനിധികളും അതിവിദഗ്ധരായ വെറ്ററിനറി ഡോക്ടര്‍മാരും അടങ്ങുന്ന സംഘമാണ് ബലിമൃഗത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതെന്നു ബലിമൃഗ മാംസ കൈകാര്യം ചെയ്യുന്ന ചുമതലയുള്ള എന്‍ജിനീയര്‍ മൂസ അല്‍ അകാസി പറഞ്ഞു.

No comments:

Post a Comment